ജോസഫ് ടി.ജെയുടെ
നിശ്ചയദാര്‍ഢ്യത്തിന്‍റെ വിജയം
ചരിത്രത്തിലാദ്യമായി നെടുംകുന്നം പള്ളിയിലെ പുഴുക്കുനേര്‍ച്ച അടുപ്പില്‍നിന്ന് വാങ്ങുന്നതിന് യന്ത്രസംവിധാനം ഏര്‍പ്പെടുത്തി. കപ്പയും മറ്റ് ഫലമൂലാദികളും ഇറച്ചിയും ചേര്‍ത്ത് വലിയ ചെമ്പുകളില്‍ തയ്യാറാക്കുന്ന പുഴുക്കുനേര്‍ച്ച അടുപ്പില്‍നിന്നിറക്കി, ചൂടാറുന്നതിനായി കുശിനിപ്പുരയില്‍ വിരിച്ച പായകളിലേക്ക് മാറ്റുന്ന ഭഗീരഥയജ്ഞത്തിലെ വലിയൊരു ഘട്ടമാണ് ഇതിലൂടെ ലഘൂകരിക്കപ്പെടുന്നത്. ഇടവകാംഗവും ലിഫ്റ്റ് ടെക്‌നിഷ്യനുമായ തൂമ്പുങ്കല്‍ ജോസഫ് ടി.ജെ(മോന്‍)യുടെ നിരന്തര നിരന്തര പരിശ്രമത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും വിജയമാണിത്.
ഇതിനോടകംതന്നെ ശാസ്ത്രീയ സാധ്യതകള്‍ ഉപയോഗിച്ച് പല നൂതന ആശയങ്ങളും നെടുംകുന്നത്തിന് പരിചയപ്പെടുത്തിയ ജോസഫ് കഴിഞ്ഞ തിരുന്നാളിന് അവതരിപ്പിച്ച സംവിധാനത്തിന്‍റെ പോരായ്മകള്‍ പരിഹരിച്ചാണ് പുഴുക്കു വാങ്ങുന്നതിന് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയത്.
സാധാരണയായി ചെമ്പിന്‍റെ രണ്ടു കൈപ്പിടികളില്‍ വലിയ തടികള്‍ കോര്‍ത്ത് അതില്‍ ഇരുവശത്തും ആളുകള്‍ ചേര്‍ന്ന് പിടിച്ചാണ് പുഴുക്ക് വാങ്ങിയിരുന്നത്. പുഴുക്കിന്‍റെ ചൂടും ഭാരവും അടുപ്പിലെ തീയുടെ ചൂടുമെല്ലാം ഈ ജോലി ക്ലേശകരമാക്കിയിരുന്നു. ഇരുമ്പ് തൂണുകള്‍ക്കു മുകളില്‍ ഉറപ്പിച്ച ഐ.എസ്.എം എച്ച് റെയിലില്‍ ഓടുന്ന പുള്ളി ഉപയോഗിച്ചാണ് പുതിയ സംവിധാനത്തില്‍ പുഴുക്ക് വാങ്ങുന്നത്.
പുള്ളിയില്‍ കോര്‍ത്തിട്ട ചങ്ങല ഉപയോഗിച്ച് അടുപ്പിനു മുകളില്‍നിന്നുതന്നെ ചെമ്പ് അനായാസം ഉയര്‍ത്തി, കുശിനിയുടെ ഭാഗത്തേക്ക് മാറ്റാന്‍ സാധിക്കും. അവിടെനിന്നും ട്രോളിയില്‍ ഇറക്കി ചെമ്പ് കുശിനിയിലേക്ക് കൊണ്ടുപാകാം. അയ്യായിരം കിലോഗ്രാം ഭാരംവരെ ഇതില്‍ ഉയര്‍ത്തി നീക്കനാകുമെന്ന് ജോസഫ് പറയുന്നു. കോണ്‍ക്രീറ്റിനുപയോഗിക്കുന്ന മെറ്റില്‍ ചെമ്പിനുള്ളില്‍ നിറച്ച് സംവിധാനത്തിന്‍റെ പ്രവര്‍ത്തനക്ഷമത ഇന്നലെ വിജയകരമായി പരീക്ഷിച്ചു.
മോട്ടോര്‍ ഉപയോഗിച്ച് ഇത് പ്രവര്‍ത്തിപ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും വൈദ്യുതി ഉപഭോഗം ഏറെയുള്ളതിനാല്‍ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. അടുത്ത വര്‍ഷം വൈദ്യുതി ഉപഭോഗം കുറഞ്ഞ മോട്ടോര്‍ സജ്ജീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജോസഫ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം തിരുന്നാളിന് പുഴുക്കുനേര്‍ച്ച ചെമ്പ് വാങ്ങുന്നതിന് ജോസഫ് അവതരിപ്പിച്ച സംവിധാനം ഭാരം കയറ്റുമ്പോള്‍ മണ്ണില്‍ താഴ്ന്നു പോയതിനാല്‍ ഉപയോഗിക്കാനായില്ല. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ ബലവത്തായ ക്രമീകരണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ചില വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നെങ്കിലും ഒട്ടേറേപ്പേര്‍ നല്‍കിയ അകമഴിഞ്ഞ പ്രോത്സാഹനമാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ പ്രചോദനമായതെന്ന് ജോസഫ് പറയുന്നു. രാപ്പകല്‍ ഭേദമെന്യേ ജോലിചെയ്യാന്‍ തയാറായ കഠിനാധ്വാനികളായ ഒരു ടീമും ജോസഫിനൊപ്പമുണ്ടായിരുന്നു.
ഇതിനു മുമ്പ് നെടുംകുന്നം പള്ളിക്കുവേണ്ടി ജോസഫ് സജ്ജമാക്കിയ പല സംവിധാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. അര കിലോമിറ്ററോളം അകലെയുള്ള പാറമടയില്‍നിന്നാണ് പള്ളിയിലെ ആവശ്യങ്ങള്‍ക്കു വെള്ളമെത്തിക്കുന്നത്. പാറമടയില്‍ സ്ഥാപിച്ചിട്ടുള്ള മോട്ടോര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുകയും നിര്‍ത്തുകയും ചെയ്യുന്ന ഇതില്‍ ഏറെ ശ്രദ്ധേയം. പ്രത്യേക കോഡ് നമ്പരുകള്‍ ഡയല്‍ ചെയ്താണ് ഇത് സാധ്യമാക്കുന്നത്. ഈ സംവിധാനത്തിന് ദൂരപരിധിയില്ല.
പള്ളിയിലെ ജനറേറ്റര്‍ റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന്‍റെ ക്രെഡിറ്റും ജോസഫിനുതന്നെ. മുന്നൂറു മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ എവിടെനിന്നും റിമോട്ട് ഉപയോഗിച്ച് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനാകും. വാഹനങ്ങളുടെ സെന്‍ട്രല്‍ ലോക്കിന്‍റെ സാങ്കേതികവിദ്യതന്നെയാണ് ജനറേറ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. കറുകച്ചാല്‍ കുരിശടിയിലെ ലൈറ്റുകള്‍ വൈകുന്നേരം ഓണാകുന്നതും രാവിലെ കെടുന്നതിനും ജോസഫ് ടൈമര്‍ ക്രമീകരിച്ചിട്ട് വര്‍ഷങ്ങളേറെയായി.
പുഴുക്ക് വാങ്ങുന്നതിനുള്ള പുതിയ സംവിധാനത്തിന് മുപ്പതിനായിരം രൂപയോളം ചെലവുണ്ടെന്ന് ജോസഫ് പറയുന്നു. ഈ പണം ജോസഫ് സ്വന്തനിലയ്ക്കാണ് മുടക്കിയിരിക്കുന്നത്. ലിഫ്റ്റ് ടെക്‌നോളജിക്കു പുറമെ ഇലക്ട്രിക്കല്‍ ജോലികളിലും വിദഗ്ധനായ ജോസഫ് കറുകച്ചാലില്‍ ടി.ജെ.ജെ എന്‍ജിനീയറിംഗ് എന്ന സ്ഥാപനം നടത്തുന്നുണ്ട്. ഭാര്യ: പ്രഭ. മകന്‍: ജോബിന്‍
ജോസഫിന്‍റെ മൊബൈല്‍ നന്പര്‍-9495543790